പലരുടെയും ഊഹാപോഹങ്ങളെ തച്ചുടച്ച് പ്രതിബന്ധങ്ങളെ മറികടന്ന് വിജയം കണ്ട ചിത്രമാണ് ദി കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ പറയുന്ന ചിത്രം ബോക്‌സ് ഓഫീസിൽ 250 കോടി കളക്ഷൻ നേടുകയും ചെയ്തു. ചിത്രത്തിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ഇസ്ലാമിക രാജ്യമായ യുഎഇയിൽ ചിത്രം പ്രദർശനത്തിന് അനുമതി നേടിയത് ശ്രദ്ധേയമായിരുന്നു. നിരവധി പ്രമുഖരും ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ സംവിധായകനും പ്രശസ്ത ടെലിവിഷൻ താരവുമായ കരൺ ജോഹറും കശ്മീർ ഫയൽസിനെ പുകഴ്‌ത്തി എത്തിയിരിക്കുകയാണ്. മറ്റ് സിനിമകളെപ്പോലെ വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയല്ല കാശ്മീർ ഫയൽസ്. പക്ഷേ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു. കശ്മീർ ഫയൽസ് വെറുമൊരു സിനിമ മാത്രമല്ല, അതൊരു പ്രക്ഷോഭം കൂടിയാണെന്നും കരൺ ജോഹർ പറഞ്ഞു. ഈ ചിത്രം നിങ്ങൾ കാണമമെന്നും അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 1990 കാലഘട്ടത്തെ കശ്മീരിലെ കലാപമാണ് സംസാരിക്കുന്നത്. അന്നത്തെ കാലത്ത് കശ്മീരി പണ്ഡിറ്റുകൾ നേരിട്ട കൂട്ടക്കൊലയും പലായനവും വരച്ചുകാട്ടുന്ന ചിത്രത്തിൽ അനുപം ഖേർ മിഥുൻ ചക്രവർത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments