ഗുവാഹത്തി : രണ്ട് ഏറ്റുമുട്ടലുകളിലായി മൂന്ന് കൊടുംകുറ്റവാളികളെ വെടിവെച്ച് കൊന്ന് അസം പോലീസ്. കൊലക്കേസിലെ പ്രതിയേയും കൊള്ളക്കാരെയുമാണ് പോലീസ് വകവരുത്തിയത്. ഗോൽപ്പാറ സൂപ്രണ്ട് ഓഫ് പോലീസ് രാകേഷ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. ഒരേ ദിവസം രണ്ട് വിവിധ ഏറ്റുമുട്ടലുകളിലായാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. കള്ളക്കടത്ത് നടത്തിയ വാഹനത്തെ പിന്തുടർന്നെത്തിയ പോലീസ് വണ്ടിയിലുളളവരോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു. ഇത് വകവെയ്‌ക്കാതെ കുറ്റവാളികൾ വണ്ടിയെടുത്ത് പോകാൻ തുനിഞ്ഞപ്പോൾ പോലീസ് ടയറിലേക്ക് വെടിയുതിർക്കുകയായിരുന്നു.
ഇതോടെ വാഹനത്തിൽ ഉണ്ടായിരുന്നവരും വെടിവെക്കാൻ ആരംഭിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഷാജഹാൻ അലി, സുഷേൻ അലി എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊക്രാജ്ഹർ ജില്ലയിലാണ് അടുത്ത സംഭവം നടന്നത്. നാഷണൽ ലിബറേഷൻ ഫ്രണ്ട് ബോഡോലാന്റിൽ പ്രവർത്തിച്ചിരുന്ന സഞ്ജുള വാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിൽ സ്വർണവും പണവും കുഴിച്ചിട്ടിട്ടുണ്ടെന്ന് പ്രതി മൊഴി നൽകിയതോടെ ഇയാളുമായി പോലീസ് ഉൾട്ടാപാനി റിസേർവ് ഫോറസ്റ്റിൽ എത്തി. എന്നാൽ അവിടെ നിന്നും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് കുറ്റവാളിക്ക് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടിൽ നിന്നും സ്വർണവും ഒരു ലക്ഷം രൂപയും 7.66 എംഎം പിസ്റ്റളും കണ്ടെടുത്തു. അസമിൽ ഹിമന്ത ബിസ്വ ശർമ്മ അധികാരത്തിൽ ഏറിയതിന് പിന്നാലെ നിരവധി കുറ്റവാളികളാണ് പിടിക്കപ്പെടുന്നത്.
Comments