കൊല്ലം: സർക്കിൾ ഇൻസ്‌പെക്ടറെ സംരക്ഷിക്കാൻ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോർട്ട് നൽകി കൊല്ലം റൂറൽ എസ്പി. കൊല്ലം തെന്മലയിലാണ് സംഭവം. പരാതിക്കാരനെ സിഐ മർദ്ദിച്ച കേസിലാണ് വ്യാജ റിപ്പോർട്ട് നൽകിയത്. പരാതിക്കാരൻ പോലീസുകാരനെ മർദ്ദിച്ചെന്ന രീതിയിലാണ് റൂറൽ എസ്പി റിപ്പോർട്ട് നൽകിയത്. ഡിസിആർബി ഡിവൈഎസ്പിയുടെ റിപ്പോർട്ട് പൂഴ്‌ത്തിയാണിത്.
വാദിയെ പ്രതിയാക്കി റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ്പിക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതി പറയാൻ സ്റ്റേഷനിലെത്തിയ തെന്മല സ്വദേശി രാജീവിനെ സിഐ വിശ്വംഭരൻ കരണത്തടിച്ച ശേഷം സ്റ്റേഷന് വെളിയിൽ കെട്ടിയിടുകയായിരുന്നു.
തെളിവുകൾ രാജന് അനുകൂലമായിട്ടും സിഐയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യമേ പോലീസ് സ്വീകരിച്ചത്. സിഐ വിശ്വഭരനും എസ്‌ഐ ആയിരുന്ന ശാലുവും ചെയ്തത് ഗുരുതര ക്രമക്കേട് ആണെന്ന കൊല്ലം ക്രൈം റെക്കോർഡ് ഡിവൈഎസ്പി 2021 മെയ്യിൽ കൊടുത്ത റിപ്പോർട്ട് മറച്ചുവെയ്‌ക്കുകയും ചെയ്തു. സംഭവം ഹൈക്കോടതിയിലെത്തിയതിനെ തുടർന്ന് വിശ്വംഭരനെ സസ്‌പെൻഡ് ചെയ്തിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ രാജീവ് നൽകിയ പരാതിയിലാണ് പോലീസ് വീണ്ടും ക്രമക്കേട് നടത്തിയിരിക്കുന്നത്. സിഐയ്‌ക്കെതിരെ ഡിവൈഎസ്പി നൽകിയ റിപ്പോർട്ട് മറച്ച് വച്ച് കൊല്ലം റൂറൽ എസ്പി പുതിയ റിപ്പോർട്ട് ഉണ്ടാക്കി. സിഐ നിരപരാധിയാണെന്ന് കാണിച്ചുള്ള റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനിൽ ഹാജരാക്കി. രാജീവാണ് പോലീസിനെ കയ്യേറ്റം ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോലീസിന്റെ കള്ളത്തരം മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
Comments