ലഖ്നൗ: അനന്തരവനും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവുമായുള്ള ബന്ധം വഷളാവുന്നതിനിടെ പ്രഗതിശീല് സമാജ്വാദി പാർട്ടി അധ്യക്ഷൻ ശിവപാൽ സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ട്വിറ്ററിൽ പിന്തുടരാൻ തുടങ്ങി.
സമാജ്വാദി പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ച് എസ്പി അഖിലേഷുമായി അസ്വാരസ്യത്തിലായിരുന്നു. അഖിലേഷുമായുള്ള ബന്ധം വിച്ഛേദിക്കാനും പക്ഷം മാറാനും ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യോഗിയെ അദ്ദേഹത്തിന്റെ വസതിയിൽ ശിവപാൽ സിംഗ് സന്ദർശിച്ചിരുന്നു.
അഖിലേഷിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ഉപേക്ഷിച്ച് ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേരുന്നതിന്റെ വക്കിലാണ് എന്ന ഊഹാപോഹങ്ങൾക്ക് ഇത് ആക്കം കൂട്ടി.
2017 മുതൽ അഖിലേഷുമായി അധികാര തർക്കത്തിൽ ഏർപ്പെട്ടിരുന്ന ശിവ്പാൽ, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനന്തരവനുമായി സന്ധി ചെയ്തു.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും ശിവപാലിന്റെ പാർട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ അഖിലേഷ് പ്രഖ്യാപിച്ചതോടെയാണ് ഇരുവരും അഞ്ച് വർഷത്തിന് ശേഷം വീണ്ടും സന്ധിക്കുന്നത്. ഇതിന് വിള്ളൽ വീണുതുടങ്ങിയതായും ബിജെപി പാളയം ശിവപാലിനെ ആകർഷിക്കുന്നുവെന്ന സന്ദേശവുമാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന
Comments