കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മദ്യവിൽപനശാല മാറ്റി സ്ഥാപിക്കാൻ എക്‌സൈസ് കമ്മീഷണർ ഉത്തരവിട്ടു. മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി.
യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപവാസികളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 2020ലാണ് കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും സ്വകാര്യ ബസ് സ്റ്റാൻഡിനും ഇടയിലുള്ള ബെവ്‌കോയുടെ മദ്യവിൽപനശാല മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്നും മദ്യവിൽപനശാല മാറ്റാതെ വന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് നാട്ടുകാർ പറയുന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് മദ്യശാല മാറ്റാൻ എക്‌സൈസ് ഇടപെട്ടത്. തുടർന്ന് ഇത് മാറ്റിസ്ഥാപിക്കാൻ കമ്മീഷണർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സ്വകര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മദ്യശാല ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ വാടക. മദ്യവാങ്ങാൻ എത്തുന്നവർ യാത്രകാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് കാണിച്ച് കൊട്ടരക്കര നഗരസഭയെയും സമരസമിതി പ്രവർത്തകർ സമീപിച്ചിരുന്നു.
Comments