ന്യൂഡൽഹി:കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്ക് അതിന് സാധിക്കില്ലെന്നും ആർഎസ്എസ് സർസഘചാലക് മോഹൻ ഭാഗവത്. ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരി പണ്ഡിറ്റുകൾ വീടുകളിലേക്ക് മടങ്ങുന്ന സമയം അടുത്തെന്ന് അദ്ദേഹം പറഞ്ഞു. നവ്‌റേ ആഘോഷത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1990 കളിലാണ് സ്വന്തം നാട്ടിൽനിന്ന് കശ്മീരി പണ്ഡിറ്റുകൾക്ക് പാലായനം ചെയ്യേണ്ടി വന്നത്. മടങ്ങിയെത്തുമ്പോൾ സുരക്ഷയും ഉപജീവനവും ഉറപ്പുനൽകിക്കൊണ്ട് ഹിന്ദുക്കളായും ഭാരതഭക്തരായും മടങ്ങുമെന്ന് കശ്മീരി പണ്ഡിറ്റുകൾ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി പലായനത്തിന്റെ ദുരിതം പേറിയാണ് കശ്മീരി പണ്ഡിറ്റുകൾ ജീവിക്കുന്നത്.എന്നാൽ തോൽവി സമ്മതിക്കാതെ വെല്ലുവിളികൾ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസിനെ അദ്ദേഹം പ്രശംസിച്ചു. കശ്മീരി പണ്ഡിറ്റുകൾ സ്വന്തം മണ്ണിൽ നിന്ന് പുറത്തായതിന്റെ യഥാർത്ഥ ചിത്രം നൽകുന്നതാണ് സിനിമയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സിനിമ പൂർണമായും കാണാതെയാണ് പലരും വിമർശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments