കൊച്ചി ; അനുമതി കിട്ടിയ പദ്ധതികൾ പൂർത്തിയാക്കാതെ കെ റെയിലിന് പിന്നാലെ ഓടുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ഏഴുവർഷമായിട്ടും രണ്ടുനഗരങ്ങളിൽ ‘ലൈറ്റ് മെട്രോ’ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കെ-റെയിൽ പദ്ധതി ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലെറ്റ് മെട്രോ പദ്ധതിയിൽ പുരോഗതി ഉണ്ടാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുമതി ലഭിച്ച പല പദ്ധതികളും കേരളത്തിൽ പൂർത്തിയാക്കാനുണ്ട്. എന്നാൽ പഠനങ്ങൾ ഒന്നും നടത്താതെ സർക്കാർ കെ റെയിലുമായി മുന്നോട്ട് പോകുന്നു. പെരുപ്പിച്ച കണക്കുകളാണ് കെ റെയിലിന്റെ പേരിൽ സർക്കാർ അവതരിപ്പിക്കുന്നത്. കേന്ദ്രം തത്ത്വത്തിൽ അംഗീകാര നൽകിയത് പഠനവുമായി മുന്നോട്ട് പോകാനാണ്. എന്നാൽ സർക്കാർ ശരിയായ ഗതാഗത പഠനം പോലും നടത്തിയിട്ടില്ല.
സാമൂഹികാഘാതം പഠിക്കാനായി സർവ്വേ കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. ഭൂമി ഏറ്റെടുക്കുന്ന സമയത്താണ് കല്ലിടേണ്ടത്. കെ റെയിലിന്റെ അലൈൻമെന്റും പദ്ധതിയും റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടില്ല. ഗൂഗിൾ മാപ്പൊക്കെ നോക്കി എന്തൊക്കെയോ ചെയ്യുകയാണ് ചെയ്യുന്നത് എന്നും മെട്രോമാൻ വ്യക്തമാക്കി.
മെട്രോയും കെ റെയിലും രണ്ട് പദ്ധതികളാണെന്നും അവ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരാണ് നിർമ്മിക്കുന്നതെങ്കിൽ 20 വർഷമെടുക്കും കെ-റെയിൽ പൂർത്തിയാകാൻ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) പോലെയൊരു സ്ഥാപനമാണെങ്കിൽ 10 -12 വർഷം വേണം. അഞ്ചുകൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പോലും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ചെലവും വർദ്ധിക്കും. നിലവിലുള്ള സാഹചര്യത്തിൽ കേരളത്തിന് അത് താങ്ങാനാവില്ലെന്നും മെട്രോമാൻ വ്യക്തമാക്കി.
Comments