ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് രാജിവെച്ചു. പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ രാജി.
”ഇന്ന്, അങ്ങേയറ്റം സംതൃപ്തനാണ് ഞാൻ. എൻഎസ്എയുടെ ഓഫീസും എൻഎസ്ഡിയും മികച്ച സ്ഥാപനങ്ങളാണ്. ഇവ പാകിസ്താന്റെ അഭിമാനം നിലനിർത്തുക തന്നെ ചെയ്യും.” പടിയിറക്കത്തിന് പിന്നാലെ മൊയീദ് യൂസഫ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ വിവിധ ആവശ്യങ്ങൾക്കായി സംഭാവന ചെയ്യാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിനെയും സ്ട്രാറ്റജിക് പോളിസി പ്ലാനിംഗ് സെല്ലിനെയും അനുവദിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റുള്ളവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഉയർന്ന ജോലിയിൽ നിന്നുകൊണ്ട് തങ്ങളുടെ രാജ്യത്തെ സേവിക്കാൻ അവസരം കിട്ടിയവർ ചുരുക്കമാണ്. എന്റെ പ്രായത്തിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അങ്ങനെ ലഭിക്കൂ. അള്ളാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ഈ ബഹുമതി ലഭിച്ചു. രണ്ടര വർഷത്തെ ഈ യാത്രയെ ഞാൻ അത്യധികം വിലമതിക്കുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു.
രാഷ്‌ട്രീയ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. സർക്കാരും സഭയുമില്ലാതെ തുടരുന്ന രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ ശക്തമായ പോരാട്ടം തുടരുകയാണ്. നിലവിൽ ഇമ്രാൻ ഖാനും പ്രസിഡന്റും ചേർന്ന് തീരുമാനങ്ങളെടുത്താണ് രാജ്യം മുന്നോട്ടുപോകുന്നത്. ഇതിനിടെ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇമ്രാൻ ഖാൻ കാവൽ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തു. ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല.
Comments