തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി. അശോകിനെതിരെ സമരമാരംഭിച്ച് ഇടതുസർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീട്ടുമെന്ന് സംഘടന അറിയിച്ചു.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു ജാസ്മിൻ ബാനു. ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥാനത്ത് നിന്നും അകാരണമായി സസ്‌പെൻഡ് ചെയ്തുവെന്നാണ് സംഘടനയുടെ ആരോപണം.
ഉച്ചവരെയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം സമരത്തെ ചെറുക്കാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് ചെയർമാൻ ബി. അശോക്.
അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് പോയെന്നും ഇതിന്റെ പേരിലാണ് സസ്‌പെൻഡ് ചെയ്തതെന്നുമാണ് ചെയർമാൻ വ്യക്തമാക്കുന്നത്. എന്നാൽ നിയമാനുസൃതമായാണ് അവധിയെടുത്തതെന്നും ചുമതല കൈമാറിയിട്ടാണ് പോയതെന്നും സംഘടന വാദിക്കുന്നു.
ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻ കുട്ടി രംഗത്തെത്തി. കെഎസ്ഇബിയിലെ തർക്കവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചില്ലെന്ന് വൈദ്യുതി മന്ത്രി പ്രതികരിച്ചു. കെഎസ്ഇബി കമ്പനി ആയതിനാൽ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ സർക്കാരിന് അധികാരമുള്ളു. ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments