ന്യൂഡൽഹി: കഴിഞ്ഞ ദിവസം മഹാരാഷ്ട്ര-മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്ത് അത്ഭുത കാഴ്ചയൊരുക്കി പാഞ്ഞ തീഗോളത്തെ ചുറ്റിപറ്റിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പൊടി പൊടിക്കുന്നത്. ആകാശത്തെ കീറി മുറിച്ച് കുതിച്ച തീഗോളം ലോകാവസാനത്തിന്റെ സൂചനയാണെന്ന് വരെ ആളുകൾ പറഞ്ഞുണ്ടാക്കി.
ഒടുവിൽ അത് ഏതോ ആകാശവാഹനത്തിന്റെ ഭാഗമായിരുന്നെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ജനങ്ങൾ. മാഹാരാഷ്ട്രയിലെ സിന്ദേവാഹി ഗ്രാമത്തിൽ വീണ ലോഹഭാഗങ്ങളാണ് കുറേയധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. എന്നാലും ഈ ലോഹഭാഗങ്ങൾ എന്തിന്റേതാവാം.? ഏത് രാജ്യത്തിന്റെ റോക്കറ്റിന്റേതാണ്, അതോ വല്ല അന്യഗ്രഹ ജീവികളുടെ പേടകങ്ങളുടെ ഭാഗമോ, പിന്നീട് ചർച്ച ആകാശത്ത് നിന്ന് പതിച്ച ലോഹഭാഗങ്ങളെപ്പറ്റിയായി.
ഒടുവിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ മുന്നിട്ടിറങ്ങുകയാണ് ഐഎസ്ആർഒ. ലോഹഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ചന്ദ്രപൂരിലേക്ക് പുറപ്പെട്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ലോഹഭാഗത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാം എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
സിന്ദേവാഹി ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു ലോഹവളയം കണ്ടത്. നടക്കാൻ ഇറങ്ങിയ ചിലരുടെ ശ്രദ്ധയിലാണ് ഇത് ആദ്യം പെട്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ലോഹവളയത്തിന് മൂന്ന് മീറ്ററോളം വ്യാസം ഉണ്ട്. വിവരം അറിഞ്ഞതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും, വിദഗ്ധരും സ്ഥലത്ത് എത്തി ലോഹവളയം പരിശോധിച്ചു.
Comments