ബംഗളൂരു: ഉറുദു സംസാരിക്കാൻ വിസമ്മതിച്ച യുവാവിനെ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തി. ബംഗളൂരുവിനെ ജെജെ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ച്ചയാണ് സംഭവം. ജയ്മരുതി നഗർ സ്വദേശി ചന്ദ്രുവാണ് കൊല്ലപ്പെടുന്നത്. 22 വയസ്സായിരുന്നു ചന്ദ്രുവിന്. സംഭവത്തിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ഒരാളെ അടക്കമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷാഹിദ് പാഷ, ഷാഹിദ് ഗോലി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ട് പേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. മൂന്ന് പേർക്കെതിരേയും കൊലപാതക കുറ്റം ചുമതി കേസെടുത്തിട്ടുണ്ട്. ജയ്‌രുമതി നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചന്ദ്രുവിന്റെ ബൈക്ക് പ്രതികളിലൊരാളുടെ ബൈക്കിൽ തട്ടിയിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കന്നഡയിലാണ് ചന്ദ്രു പ്രതികളോട് സംസാരിച്ചത്. ഇതാണ് പ്രകോപനത്തിന് കാരണം. പിന്നാലെ ഉറുദുവിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രു ഇത് നിഷേധിക്കുകയും ചെയ്തു. തുടർന്ന് പ്രതികളിൽ ഒരാൾ ചന്ദ്രുവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്തിയ ഉടൻ നാട്ടുകാർ ഓടിക്കൂടിയിരുന്നു. പിന്നാലെ പ്രതികൾ ഓടിരക്ഷപെടുകയും ചെയ്തു. പരിക്കേറ്റ ചന്ദ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്രു ക്രിസ്ത്യൻ സമുദായത്തിൽ പെട്ടയാളാണെന്നും സുഹൃത്ത് സൈമൺ രാജിനൊപ്പം മൈസൂർ റോഡിലെ ഒരു ഭക്ഷണശാലയിൽ പോകുന്നതിനിടെയാണ് വാക്കുതർക്കം ഉണ്ടായതെന്നും പോലീസ് അറിയിച്ചു.
Comments