പനാജി : തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ വീണ്ടും തിരിച്ചടി ഏറ്റുവാങ്ങാൻ കോൺഗ്രസ്. മുതിർന്ന നേതാവും, എംഎൽഎയുമായ ദിഗംബർ കമ്മത്ത് കോൺഗ്രസ് വിടും. പാർട്ടി വിടുന്ന അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചയോടെയാണ് ദിഗംബർ രാജിവയ്‌ക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്. ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. പ്രമോദ് സാവന്ത് മന്ത്രിസഭയിൽ കമ്മത്തിനെ വൈദ്യുതി മന്ത്രി സ്ഥാനം നൽകുമെന്നാണ് സൂചന.
ഇതിന് മുൻപും ദിഗംബർ കമ്മത്ത് ബിജെപിയിൽ ചേർന്നിട്ടുണ്ട്. 1994 ലായിരുന്നു കോൺഗ്രസുമായുള്ള അതൃപ്തിയെ തുടർന്ന് ദിഗംബർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. പിന്നീട് 2005 ൽ വീണ്ടും കോൺഗ്രസിൽ തന്നെ ചേരുകയായിരുന്നു. 2007 മുതൽ 12 വരെ ദിഗംബർ ഗോവ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം ആയിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് കാഴ്ചവച്ചത്. തുടർച്ചയായി ഏറ്റുവാങ്ങേണ്ടിവന്ന തോൽവി കോൺഗ്രസിനുള്ളിൽ വലിയ അസ്വാരസ്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദിഗംബർ കമ്മത്ത് കോൺഗ്രസ് വിടുന്നത് എന്നാണ് സൂചന. കോൺഗ്രസിന്റെ നേതൃനിരയിലുള്ള ശക്തരായ നേതാക്കളിൽ ഒരാളാണ് ദിഗംബർ. അദ്ദേഹം പാർട്ടിവിടുന്നതോടെ ഗോവയിൽ കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലാകും.
Comments