ന്യൂഡൽഹി;യുക്രെയ്‌നിൽ നിന്ന് ഭാരതീയരെ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചും ജനങ്ങൾക്കൊപ്പം നിന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതു വരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തു നിന്നും ഒഴിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്‌ന്റെ അയൽ രാജ്യങ്ങളിൽ പോയി ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ചത് കൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇത്രയധികം പേരെ യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ നടപടി മറ്റു രാജ്യങ്ങൾക്കും പ്രചോദനമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ റഷ്യ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ കൈക്കൊണ്ട നിലപാടിന് രാഷ്‌ട്രീയ നിറം നൽകുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എക്കാലവും യുദ്ധത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
രക്തം ചൊരിഞ്ഞും നിരപരാധികളെ കൊന്നൊടുക്കിയും ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ ആധുനികല കാലത്ത് ചർച്ചയും നയതന്ത്രവുമാണ് എല്ലാ തർക്കങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്‌നിലെ ബുച്ചയിൽ റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല നടത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments