തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. 150ഓളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അതേസമയം, ടോൾ നിരക്ക് കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ പ്ലാസയ്‌ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.
50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടിവരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ബസുകൾ ട്രാക്കിൽ നിർത്തിയിട്ടും, ആളുകളെ ഇറക്കി വിട്ടുമാണ് സ്വകാര്യ ബസുകൾ പ്രതിഷേധിച്ചത്.
ഇതിന് മുൻപും ടോൾ പിരിവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ടോൾ പിരിക്കാൻ ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് ആലത്തൂർ എംപി രമ്യ ഹരിദാസ് ഉൾപ്പെടെ കരാറ് കമ്പനിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ടോൾ പിരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.
ഭാരം കൂടിയ വാഹനങ്ങൾക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്‌ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്‌ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്.
Comments