മനുഷ്യരക്തത്തിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം.. 77 ശതമാനം ആളുകളിലും രക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. ചില ഗവേഷണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ആശങ്കയിലാക്കുന്ന ഈ വിവരം പുറത്തുവന്നത്. രക്തത്തിൽ അരുണ രക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ, പ്ലാസ്മ എന്നിവയെല്ലാം ഉണ്ടെന്ന് നമുക്കറിയാം. അതെല്ലാം വേണ്ടുന്നവയുമാണ്… എന്നാൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം രക്തത്തിലുണ്ടാവുക എന്നത് അത്ര സുരക്ഷിതമായ കാര്യമല്ല.. എന്തിനും ഏതിനും പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന നമ്മുടെ ശരീരത്തിനുള്ളിലേക്കും പ്ലാസ്റ്റിക്ക് കടന്നുകൂടിയെന്നത് ഞെട്ടലോടെയാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്
പ്രധാനമായും മൈക്രോപ്ലാസ്റ്റിക് കണികകളാണ് രക്തത്തിലുള്ളത്. ഒരു കൂട്ടം ഡച്ച് ഗവേഷകരുടെ പഠന റിപ്പോർട്ടാണിത്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം മനുഷ്യശരീരത്തിലേക്ക് പ്ലാസ്റ്റിക് പ്രവേശിക്കാമെന്ന് പറയുന്നുണ്ട്. ഏതാണ്ട് ഇതേ കണ്ടെത്തൽ തന്നെയാണ് ഡച്ച് ഗവേഷകരും വെളിപ്പെടുത്തുന്നത്. പ്രതിദിനം നാം ഏറ്റവുമധികം സമയം ഇടപഴകുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും തന്നെയാണ് മനുഷ്യ ശരീരത്തിനുള്ളിലേക്കും പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നത്.
22 പേരിലാണ് ഡച്ച് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 17 പേരുടെ രക്തത്തിലും പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. പരിശോധിച്ച ഭൂരിഭാഗം ആളുകളുടെയും രക്തത്തിൽ പോളി-എത്തിലീൻ ടെറഫ്താലേറ്റ് അഥവാ പിഇടിയാണ് കണ്ടെത്തിയത്. സാധാരണയായി വെള്ളം, ആഹാര പദാർത്ഥങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിലാണ് പിഇടി രൂപത്തിലുള്ള പ്ലാസ്റ്റിക്ക് ഉള്ളത്.
പോളി-എത്തിലീൻ ടെറഫ്താലേറ്റ് പ്ലാസ്റ്റിക്കിന് പുറമേ പോളിസ്റ്റൈറീൻ എന്നയിനം പ്ലാസ്റ്റിക്കും രക്തത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണിത്. കളിപ്പാട്ടങ്ങൾ മുതൽ വീട്ടിൽ നാം ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക്ക് വസ്തുക്കളിലും ഇവ അടങ്ങിയിരിക്കാം.
രക്ത സാമ്പിളുകളിൽ നിന്നും ഗവേഷകർ കണ്ടെത്തിയ മൂന്നാമത്തെയിനം പ്ലാസ്റ്റിക്കാണ് പോളി-എത്തിലീൻ. ഇവ സാധാരണയായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നവയാണ്. സാമ്പിളുകൾ ശേഖരിച്ചവരിൽ 36 ശതമാനം ആളുകളുടെ രക്തത്തിലാണ് പോളി-എത്തിലീൻ എന്നയിനം പ്ലാസ്റ്റിക്ക് കണ്ടത്തിയത്.
ഏതാവശ്യത്തിനും പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. മനുഷ്യ ശരീരത്തിൽ ഇത്തരം കണികകളുടെ സാന്നിധ്യം വിട്ടുമാറാത്ത നീർവീക്കം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഠനഫലങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നും ദൈന്യംദിന ജീവിതത്തിലെ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ട് എന്നും വിദഗ്ധർ പറയുന്നു.
Comments