കാഠ്മണ്ഡു: നേപ്പാൾ വികസനത്തിന് സഹായവുമായി ഇന്ത്യ. നേപ്പാളിൽ സ്കൂളുകളും ജലസേചന പദ്ധതികളും ഹെൽത്ത് പോസ്റ്റുകളും നിർമ്മിക്കാൻ ധാരണയായി. ഇന്ത്യൻ എംബസിയുമായി സഹകരിച്ചാകും പദ്ധതി നേപ്പാൾ സർക്കാർ നടപ്പിലാക്കുക. നേപ്പാൾ സർക്കാരിന്റെ ഫെഡറൽ അഫയേഴ്സ് ആൻഡ് ജനറൽ അഡ്മിനിസ്ട്രേഷനും ഇന്ത്യൻ എംബസിയും തമ്മിൽ മൂന്ന് ധാരണാ പത്രങ്ങൾ ഒപ്പുവെച്ചു.
ജനാബികാഷ് ഹയർസെക്കൻഡറി സ്കൂളിന്റെ നിർമ്മാണത്തിനായി ഡാർചുലയിലെ ദുഹുൻ റൂറൽ മുൻസിപ്പാലിറ്റിയുമായാണ് ഒരു കരാർ. നൗഗഡ് റൂറൽ മുൻസിപ്പാലിറ്റിയിലേതാണ് രണ്ടാമത്തേത്. ഇയർകോട്ട് ഹെൽത്ത് പോസ്റ്റാണ് ഇവിടെ സ്ഥാപിക്കുന്നത്. മൂന്നാമത്തേത് ഗൽചി റൂറൽ മുൻസിപ്പാലിറ്റിയിലെ ജലസേചന പദ്ധതിയ്ക്ക് വേണ്ടിയുള്ളതും. കാഠ്മണ്ഡുവിലെ ഇന്ത്യൻ മിഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
എല്ലാ കമ്യൂണിറ്റി വികസന പദ്ധതികളും ഇന്ത്യ-നേപ്പാൾ വികസന സഹകരണത്തിന് കീഴിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കും. ജനാബികാഷ് ഹയർ സെക്കൻഡറി സ്കൂളിന്റെ നിർമ്മാണത്തിനായി 70.87 ദശലക്ഷം രൂപയും, ഹെൽത്ത് പോസ്റ്റിന് 25.36 ദശലക്ഷവും ജനസേചന പദ്ധതിയ്ക്ക് 11.77 ദശലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. അയൽരാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും നേപ്പാളും വിശാലവും ബഹുമുഖവുമായ സഹകരണമാണുള്ളതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
2003 മുതൽ ഇന്ത്യ നേപ്പാളിൽ ഉന്നതവികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതുവരെ നേപ്പാളിലെ ഏഴ് പ്രവിശ്യയിലുടനീളമായി 467 പദ്ധതികൾ ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ പദ്ധതികളുടെ നിർമ്മാണം പൂർത്തിയാകുന്നതിലൂടെ പ്രദേശവാസികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യവും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ജലസേചനവും ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
Comments