ലക്‌നൗ: കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ച സംഭവത്തിൽ ആറ് പേരെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് ജില്ലയിൽ 10,12 ക്ലാസ് പരീക്ഷകളിലാണ് പ്രതികൾ വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ, ഒരു അദ്ധ്യാപകൻ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരാണ് പിടിയിലായത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെയും മറ്റ് സ്‌കൂൾ ജീവനക്കാരെയും സ്‌പെഷ്യൽ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ചതിന് പുറമെ, പാസ് മാർക്ക് ലഭിക്കുവാൻ സഹായിക്കാമെന്ന് കാണിച്ച് വിദ്യാർത്ഥികളിൽ നിന്നും 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണ ഉയരുന്നുണ്ട്. യുപി ബോർഡിന്റെ 12-ാം ക്ലാസ് പരീക്ഷ പേപ്പർ ചോർന്നതിന് പിന്നാലെയാണ് സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിൽ പരിശോധനയ്‌ക്കെത്തിയ സ്‌പെഷ്യൽ ഫോഴ്‌സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫിസിക്‌സ് പരീക്ഷയ്‌ക്കിടെയാണ് പ്രതികൾ വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിച്ചതെന്നും, സംഭവത്തിൽ മൂന്ന് കുട്ടികളും കസ്റ്റഡിയിലുണ്ടെന്നും സ്‌പെഷ്യൽ ഫോഴ്‌സ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സ്‌പെഷ്യൽ ഫോഴ്‌സ് വ്യക്തമാക്കി.
Comments