തൃശ്ശൂർ: ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയുടെ അനുമതി. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ(പിഇഎസ്ഒ) ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്. സുപ്രീംകോടതി നിരോധിച്ച രാസവസ്തുക്കൾ ഒഴിവാക്കി വെടിക്കെട്ട് നടത്താമെന്നാണ് കേന്ദ്ര ഏജൻസിയുടെ ഉത്തരവ്.
ശിവകാശി ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അനുമതിയിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. മെയ് 11ന് പുലർച്ചെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം വെടിക്കെട്ട്. സാമ്പിൾ വെടിക്കെട്ട് മെയ് 8ന് നടക്കും.
വിധി പ്രകാരമുള്ള ആചാരങ്ങൾ എല്ലാം പാലിച്ച് തൃശ്ശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താൻ തീരുമാനമായത്.
കൊറോണ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം വിധി പ്രകാരം നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച് ചടങ്ങുകൾ നടത്തിയെങ്കിലും, പൂര നഗരിയിലേയ്‌ക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, ഈ വർഷം പൂരപ്രേമികൾക്ക് പൂര നഗരിയിൽ പ്രവേശനം ഉണ്ടാകും. ഇക്കുറി മെയ് പത്തിനാണ് തൃശ്ശൂർ പൂരം.
Comments