കൊച്ചി: കെ-റെയിലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സാമൂഹികാഘാത പഠനത്തിനായി കേരളം റെയിൽവെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. റെയിൽവേ ഭൂമിയിൽ മഞ്ഞക്കല്ലിടരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കെറെയിൽ മാഹിയിലൂടെ കടന്നു പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അലൈൻമെന്റ് അന്തിമമായിട്ടില്ല. പദ്ധതിയ്‌ക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
അതേസമയം സിൽവർ ലൈൻ സർവ്വേ നടന്ന സ്ഥലങ്ങളിൽ ബാങ്ക് വായ്പ്പ് നിഷേധിച്ച സംഭവത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആവശ്യമെങ്കിൽ പ്രത്യേക ഉത്തരവിറക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വേനലവധിയ്‌ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും.
വ്യാപക ജനരോഷത്തിനിടയിലും കെ റെയിൽ കല്ലിടലുമായി മുൻപോട്ടു പോയിരുന്ന സർക്കാർ കേന്ദ്രസർക്കാരിൽ നിന്ന് അനുമതിയുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ തന്നെ വ്ിശ്വാസ്യതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
കെ-റെയിലിൽ കേന്ദ്ര-സംസ്ഥാന സർക്കാരിനോട് നാല് ചോദ്യങ്ങളാണ് ഹൈക്കോടതി ഇന്നലെ ഉന്നയിച്ചത്. സംഭവത്തിൽ ഇന്ന് മറുപടി നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്, സമൂഹികാഘാത പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
Comments