ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സിർഹാമ മേഖല, കുൽഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്.
ഇതിനിടെ അനന്ത്നാഗിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനും കുൽഗാമിൽ ജെയ്ഷെ ഭീകരനും സൈന്യത്തിന്റെ പിടിയിലായിട്ടുണ്ടെന്ന് കശ്മീർ ഐജി അറിയിച്ചു. അനന്ത്നാഗിലെ സിർഹാമയിൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെയാണ് കശ്മീരിലെ വിവിധയിടങ്ങളിൽ ഒരേസമയം ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കായി ഇറങ്ങിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഏറ്റുമുട്ടൽ പ്രദേശങ്ങളെല്ലാം സൈന്യം വളഞ്ഞിരിക്കുകയാണെന്നും സംഘർഷം തുടരുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുൽവാമയിലെ ത്രാൽ പ്രദേശത്ത് നടത്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അൽ-ഖ്വായ്ദയുടെ കശ്മീർ ഘടകമായ അൻസാർ ഘാസ്‌വത്തുൾ ഹിന്ദിലെയും ലഷ്‌കറിന്റെയും ഭീകരരാണ് കൊല്ലപ്പെട്ടത്. 2022 ആരംഭിച്ചതിന് ശേഷം ആകെ 40ലധികം ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Comments