ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ എക്‌സ്ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ കൊറോണ രോഗിയിലാണ് എക്‌സ്ഇ വകഭേദം കണ്ടെത്തിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
എക്‌സ്ഇ വകഭേദത്തിന് പുറമേ എക്‌സ്എം വകഭേദവും ഗുജറാത്തിൽ ഒരു രോഗിക്ക് സ്ഥീരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈബ്രിഡ് വകഭേദങ്ങളിൽ ഒന്നാണ് എക്‌സ്എം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിദേശ യാത്രാപശ്ചാത്തലമുള്ള ഒരാൾക്ക് രാജ്യത്ത് എക്‌സ്ഇ വകഭേദം സ്ഥീരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലായിരുന്നു സംഭവം. എന്നാൽ ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. പുതിയ വകഭേദമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമായാണ് എക്‌സ്ഇ വകഭേദത്തെ കണക്കാക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യുകെയിലാണ് എക്‌സ്ഇ ആദ്യമായി സ്ഥിരീകരിച്ചത്. ഇതിനോടകം 600 പേരിൽ എക്‌സ്ഇ വകഭേദം കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒ അറിയിക്കുന്നു.
Comments