ബംഗളുരു: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇ.ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. കർണാടക ഹൈക്കോടതിയാണ് ജാമ്യം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ബംഗളുരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട ബിനീഷ് ഒരു വർഷത്തോളം ബംഗളുരുവിലെ ജയിലിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനിപ്പുറമാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബിനീഷ് കോടിയേരിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഇക്കാര്യങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല. ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ കാര്യങ്ങൾ ബിനീഷ് നൽകിയിരുന്നില്ല. സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച വിശദീകരണം കൃത്യമല്ല തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇ.ഡി നേരത്തെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണിൽ ലഹരിപാർട്ടിയ്‌ക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ പ്രതികളായ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തി. കരാർ ലഭിക്കാൻ ബിനീഷിന് 3 മുതൽ 4 ശതമാനം വരെ കമ്മീഷൻ ഓഫർ ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനെ മറയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.
Comments