ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു. ഇമ്രാനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ ചർച്ച അവസാനിച്ച് നടപടികൾ അന്തമിഘട്ടത്തിലേയ്‌ക്ക് കടക്കുന്ന വേളയിലാണ് അടിയന്തര കാബിനറ്റ് യോഗം വിളിച്ചത്. ഇന്ത്യൻ സമയം 9.30നാണ് യോഗം ചേരുന്നത്. യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, പാക് ദേശീയ നിയമസഭയിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ദേശീയ സഭ പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടി തള്ളിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പാർലമെന്ററി യോഗം ചേർന്നിരുന്നു. വിദേശ ഇടപെടലുണ്ടായെന്ന വാദത്തിൽ ഇമ്രാൻ ഉറച്ചുനിൽക്കുന്നതിനാൽ ഇത് അന്വേഷിക്കാൻ സമിതി രൂപീകരിച്ചിരിക്കുകയാണ് പാക് സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ 172 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. എന്നാൽ പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ പ്രകാരം 175 പേർ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് കരുതുന്നത്.
Comments