ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. അടുത്ത വർഷത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. ലക്നൗവിൽ നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വർഷം ഡിസംബറോട് കൂടി രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകും. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അത് കഴിഞ്ഞ് ഉടനെ ക്ഷേത്രം തുറന്ന് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇത് വൈകിപ്പിക്കുമെന്നാണ് കരുതുന്നത്. കാരണം പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ മറ്റ് പണികൾ പൂർത്തിയാക്കാൻ പിന്നെയും സമയം എടുക്കും. എന്നിരുന്നാലും 2023 ഓട് കൂടി രാമവിഗ്രഹം പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. അങ്ങിനെയെങ്കിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അഞ്ച് ഏക്കർ ഭൂമിയിൽ ആണ് നിർമ്മാണം. ഇതിനോടകം തന്നെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. 2022 ഓട് കൂടി ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകാൻ ആയിരുന്നു ആദ്യം തീരുമാനം. എന്നാൽ കൊറോണ വ്യാപനം നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആക്കി.
Comments