കോഴിക്കോട്: രാജ്യത്തിനായി ജീവൻത്യജിക്കാൻ പതിനായിരങ്ങൾക്ക് പ്രേരണയായത് ആർഷഭാരത സംസ്‌കാരമായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സ്മരണ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്നവരും അല്ലാത്തവരുമായി നിരവധിപേർ സ്വാതന്ത്ര്യത്തിനായി ജീവൻബലിയർപ്പിച്ചപ്പോൾ അതിനുള്ള പ്രേരണഎന്തായിരിക്കുമെന്ന ചിന്ത തന്നെ അത്ഭുതപ്പെടുത്തിയതായും എന്നാൽ ജനനിയും ജൻമഭൂമിയും സ്വർഗത്തേക്കാൾ മഹത്തരമെന്ന് ഉദ്‌ഘോഷിക്കുന്ന ആർഷഭാരത സംസ്‌കാരമാണ് അതിന്റെ പ്രേരണയെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതം കേവലമൊരു ഭൂമിയല്ല അതൊരു ഊർജ്ജകേന്ദ്രമാണെന്നും സാംസ്‌കാരികമൂല്യങ്ങളെ നവീകരിക്കുകയെന്ന അർത്ഥംകൂടി സ്വാതന്ത്ര്യത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേളപ്പജിയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും സ്മരണകൾ ജ്വലിച്ച കോഴിക്കോടിന്റെ മണ്ണിൽ മുതലക്കുളത്ത് മഴയെ കൂസാതെ ആയിരങ്ങളാണ് എത്തിയത്. ദേശഭക്തിഗാനത്തോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്.
1930 ഏപ്രിൽ 13ന് ആയിരുന്നു കോഴിക്കോട് നിന്ന് പയ്യന്നൂർ ഉളിയത്തുകടവ് കടപ്പുറത്തേക്ക് ഉപ്പുസത്യഗ്രഹയാത്ര നടത്തിയത്. ആ യാത്രയുടെ സ്മരണയിൽ കെ.കേളപ്പന്റെ അർധകായ പ്രതിമയും വഹിച്ച് കേരളത്തെ വീണ്ടെടുക്കാൻ കേളപ്പജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര.
കേളപ്പജിക്കൊപ്പം ഉപ്പുസത്യഗ്രഹയാത്രയിൽ പങ്കെടുത്ത 32സമരഭടൻമാരെ അനുസ്മരിച്ച് സമൂഹത്തിന്റെ വിവിധമേഖലകളിലെ 32 പ്രതിഭകളുടെ സാന്നിധ്യം സ്മൃതിയാത്രയിൽ ഉണ്ടാകും. കോഴിക്കോട് മുതൽ പയ്യന്നൂർ വരെ 75 സമ്മേളനങ്ങൾ നടക്കും. വിഷുദിനത്തിൽ ഒതയോത്ത് വീട്ടിൽ വിഷുസദ്യ, ശേഷം കൊയപ്പള്ളി തറവാട് സന്ദർശിക്കും. മഹാത്മഗാന്ധി പ്രസംഗിച്ച പാക്കനാർ പുരത്ത് സ്വീകരണമൊരുക്കും.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ സ്മൃതിയാത്ര പ്രയാണം നടത്തും. 12ന് വൈകീട്ട് 5.30ന് കോന്നാട് കെ.പി.കേശവമേനോൻ സ്മൃതി കുടീരത്തിൽ സ്വാതന്ത്ര്യസ്മൃതി ജ്യോതിസംഗമം നടക്കും. 17ന് മാഹിയിലെ പൊതുസമ്മേളനം പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ എട്ടരയോടെ തളിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന സ്മൃതിയാത്ര 23ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധിമൈതാനത്തു സമാപിക്കും. ഉളിയത്തുകടവിൽ ഉപ്പുകുറുക്കൽ പുനരാവിഷ്‌കരിച്ച ശേഷം ഗാന്ധിപാർക്കിൽ സമാപന സമ്മേളനം നടക്കും. പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ, കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുക്കും.
Comments