അഹമ്മദാബാദ്; ഗുജറാത്തിലെ ഖംഭാത് നഗരത്തിൽ രാമനവമി ദിനത്തിൽ നടത്തിയ ഘോഷയാത്രയെ ആക്രമിച്ച സംഭവത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുനഗരങ്ങളിലാണ് വർഗിയ സംഘർഷമുണ്ടായത്. രണ്ട് നഗരങ്ങളിലും കല്ലേറും തീവയ്പും ഉണ്ടായി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിന് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ആനന്ദ് ജില്ലയിലെ ഖംഭാതിലും സബർകാന്ത ജില്ലയിലെ ഹിമ്മത് നഗറിലുമാണ് വർഗീയ സംഘർഷമുണ്ടായത്. 65 വയസ്സ് തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം സംഘർഷസ്ഥലത്തു നിന്ന് കണ്ടെത്തി. ഏറ്റുമുട്ടലിനിടെയുണ്ടായ പരിക്കുകൾ മൂലമാണ് മരിച്ചതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഖംഭാത് പൊലീസ് സൂപ്രണ്ട് അജിത്ത് രാജൻ പറഞ്ഞു.
സംഘർഷത്തിനിടെ ഒരാൾക്ക് പരിക്കേറ്റു. അക്രമികൾ ഏതാനും കടകൾ തീയിട്ടു. സംഘർഷം വ്യാപിക്കാതിരിക്കാൻ ടിയർ ഗ്യാസ് ഉപയോഗിച്ച് സ്ഥിതിഗതികൾ പൊലീസ് നിയന്ത്രണത്തിലാക്കി.
ഹിമ്മത്‌നഗറിലും സമാനമായ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിക്കേണ്ടി വന്നു. ചില വാഹനങ്ങൾക്കും കടകൾക്കും കേടുപാടുകൾ വരുത്തിയതായി സബർകാന്ത പോലീസ് സൂപ്രണ്ട് വിശാൽ വഗേല പറഞ്ഞു. ഏതാനും ഇരുചക്രവാഹനങ്ങളും തീയിട്ടു. ക്രമസമാധാനപാലനത്തിനായി വൻ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments