ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുളള പിഎംഎൽഎ ആക്ട് പ്രകാരമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ മൊഴി രേഖപ്പെടുത്തിയതെന്നും ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു നടപടിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
79 കാരനായ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയാണ്. സമൻസ് നൽകിയാണ് ഖാർഗെയെ വിളിച്ചുവരുത്തിയത്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലും നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ബോദ്ധ്യമായിട്ടുളളത്.
യംഗ് ഇന്ത്യ ആൻഡ് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ ഓഫീസ് ചുമതല വഹിച്ചിരുന്നത് ഖാർഗെ ആയിരുന്നു. ആ നിലയ്‌ക്കാണ് ഖാർഗെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ 64 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഭൂപീന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരിക്കെ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയ ഭൂമിയാണ് കണ്ടുകെട്ടിയത്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാകുകയും ചെയ്തിരുന്നു.
1982 ൽ കൈമാറിയ ഭൂമി പിന്നീട് 10 വർഷത്തിന് ശേഷം ഹരിയാന അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി തിരിച്ചെടുത്തിരുന്നു. എന്നാൽ 2005 ൽ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടം വരുത്തി പഴയ തുകയും പലിശയും മാത്രം കണക്കാക്കി ഭൂമി വീണ്ടും അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. 2017 ലെ മൂല്യം അനുസരിച്ച് 64.39 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് 59,39,200 രൂപയ്‌ക്ക് ഹൂഡ കൈമാറാൻ നിർദ്ദേശിച്ചത്.
Comments