മോസ്‌കോ:യുക്രെയ്ൻ ആക്രമണം കേവലം ഒരു പ്രതീകം മാത്രമാണെന്നും അമേരിക്കയുടെ സർവ്വാധിപത്യം തകർക്കാനാണ് യുദ്ധമെന്നും അത് നടപ്പാക്കുമെന്നും റഷ്യൻ വിദേശ കാര്യമന്ത്രി സെർഗീ ലാവ്റോവ്. നിലവിൽ യുക്രെയ്‌നെതിരെ നടത്തുന്ന യുദ്ധം അമേരിക്കയും നാറ്റോയും യൂറോപ്പിൽ നടത്തുന്ന കൈകടത്തലുകൾക്കെതിരെയാണ്. അമേരിക്കയുടെ അനാവശ്യ ഇടപെടലുകൾ മേഖലയിൽ അവസാനിപ്പിക്കാൻ തന്നെയാണ് യുദ്ധമെന്നും തുറന്നുപറയുകയാണ് ലാവ്റോവ്
റഷ്യ ആരേയും കടന്നാക്രമിച്ചിട്ടില്ല. അമേരിക്കയും നാറ്റോയും യുക്രെയ്‌നെ മുൻനിർത്തി പ്രകോപിപ്പിക്കുകയായിരുന്നു. തങ്ങളുടെ സൈനിക വിന്യാസവും പ്രതിരോധവും നാറ്റോയുടെ ഗൂഢനീക്കങ്ങളെ തകർക്കാനായിട്ടാണ്. ആഗോളതലത്തിൽ എല്ലായിടത്തും സ്വാധീനവും അധീശത്വവും ഉറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായി നേരിടും. അന്താരാഷ്‌ട്ര നിയമലംഘനം നടത്തുന്നത് അമേരിക്കയാണ്. റഷ്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഏതറ്റം വരേയും പോകുമെന്നും ലാവ്‌റോവ് വ്യക്തമാക്കി. നാറ്റോയുടെ ഭാഗമാക്കി യുക്രെയ്‌നെ മാറ്റുമെന്ന് പലതവണ പ്രസ്താവന നടത്തിയിട്ടും വാക്കുപാലിക്കാ ത്തവരാണ് അമേരിക്കയും യൂറോപ്യൻ യൂണിയനുമെന്നും ലാവ്‌റോവ് പരിഹസിച്ചു. യുക്രെയ്ൻ ജനതയ്‌ക്ക് ഇത്രയും കഷ്ടത ഉണ്ടാക്കാൻ പ്രധാന ഉത്തരവാദി അമേരിക്കയാ ണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്‌നിലേക്ക് സൈന്യത്തെ പ്രവശിപ്പിച്ചുകൊണ്ട് പിടിച്ചെടുക്കൽ ആരംഭിച്ചത്. രണ്ടര ലക്ഷം സൈനികരെയാണ് റഷ്യ നിയോഗിച്ചത്. പലഭാഗത്തും യുക്രെയ്ൻ സൈന്യം തിരിച്ചടിച്ചെങ്കിലും റഷ്യ നഗരങ്ങളിൽ മിസൈൽ ആക്രമണം നടത്തി മുന്നേറുകയാണ്. നാലായിരത്തിനടുത്ത് റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ആദ്യ രണ്ടാഴ്ചകളിൽ അമേരിക്കയും നാറ്റോയും യുക്രെയ്‌ന് ആയുധങ്ങളും വിമാനങ്ങളും എത്തിക്കുക മാത്രമാണ് ചെയ്തത്. നേരിട്ട് സൈന്യത്തെ ഇറക്കാതെ നടത്തുന്ന പ്രതിരോധ നയം പക്ഷെ യുക്രെയ്‌ന് കൂടുതൽ വിനയായിരി ക്കുകയാണ്.
Comments