തിരുവനന്തപുരം: ആനവണ്ടി പ്രേമികൾക്ക് കെഎസ്ആർടിസി എന്നും ഒരു വികാരമാണ്. എത്ര തിരക്കുണ്ടെങ്കിലും കെഎസ്ആർടിസിയെ ആശ്രയിക്കുന്നവരാണ് അവർ. അതു പോലെ തന്നെയാണ് ആനവണ്ടിയുടെ പാപ്പാൻമാരായ ഡ്രൈവർമാരും. ബസിനോട് വലിയ ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം കെഎസ്ആർടിസി ഡ്രൈവർമാരും. ഇത്രയും നാൾ ഓടിച്ച വണ്ടിയോടുള്ള സ്‌നേഹം കാരണം പൊട്ടിക്കരഞ്ഞ് ബസിനോട് വിട പറയുന്ന ഡ്രൈവറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരം. ബസിനെ കെട്ടിപ്പിടിച്ച് കരയുന്ന ഡ്രൈവറുടെ ചിത്രം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ചങ്ങനാശ്ശേരിയിൽ നിന്ന് പഴനി വഴി വേളാങ്കണ്ണിയ്‌ക്ക് പോകുന്ന ഇന്റർസ്‌റ്റേറ്റ് ബസിന്റെ ഡ്രൈവറായ നെന്മാറ സ്വദേശി പൊന്നുക്കുട്ടനാണ് ബസിന് വികാര നിർഭരമായ യാത്രയയപ്പ് നൽകിയത്.വേളാങ്കണ്ണി റൂട്ട് കെഎസ്ആർടിസിയുടെ പുതിയ കെ സ്വിഫ്റ്റ് ഏറ്റെടുത്തതോടെ സർവ്വീസ് റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി വിങ്ങിപ്പൊട്ടിയായരുന്നു ഡ്രൈവർ യാത്ര അയച്ചത്.
വണ്ടിയോടുള്ള ആത്മബന്ധം അത്രയ്‌ക്ക് വലുതായതിനാൽ നിയന്ത്രണം വിട്ടുപോയതാണെന്ന് പൊന്നുക്കുട്ടൻ പറയുന്നു.അവസാന നിമിഷവും സർവ്വീസ് തിരിച്ചു നൽകണമെന്നും കെഎസ്ആർടിസിയുടെ അഭിമാന സർവ്വീസാണ് ചങ്ങനാശ്ശേരി- വേളാങ്കണ്ണി റൂട്ടെന്നും പൊന്നുക്കുട്ടൻ പറയുന്നു. പത്തു വർഷമായി കെഎസ്ആർടിയുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പൊന്നുക്കുട്ടൻ ആഴ്ചയിൽ രണ്ട് ദിവസമാണ് ചങ്ങനാശ്ശേരി- വേളാങ്കണ്ണി റൂട്ടിൽ സർവ്വീസ് നടത്തുന്നത്.
രണ്ടുമക്കളുള്ള തനിക്ക് ഈ ബസ് മൂന്നാമത്തെ മകനാണെന്നും സർവ്വീസ് നിർത്തുന്ന തീരുമാനമറിഞ്ഞതോടെ തന്റെ മകനെ നഷ്ടപ്പെടുന്ന വേദനയാണെന്നും പൊന്നുക്കുട്ടൻ പറയുന്നു. വീട്ടിൽ നിന്നൊരാൾ നഷ്ടപ്പെടുന്ന ദു:ഖം സഹിക്കാനാവില്ലെന്നും പൊന്നുക്കുട്ടൻ പറയുന്നു. സർവ്വീസ് അവസാനിക്കുന്നത് അറിഞ്ഞ ദിവസം ബസിന്റെ കണ്ടക്ടർ ഉണ്ണികൃഷ്ണനും സീറ്റിലിരുന്ന് വിങ്ങിപ്പൊട്ടിയാണ് മടങ്ങിയതെന്ന് ഡ്രൈവർ പറയുന്നു.
Comments