കോടഞ്ചേരി: കോടഞ്ചേരിയിൽ ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടത്തിയ പരാമർശങ്ങളിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ജോർജ്ജ് എം തോമസ്. ലൗ ജിഹാദിൽ പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞതാണ് നയം. സാമുദായിക വികാരം വ്രണപ്പെട്ടു എന്നത് മനസ്സിലാക്കിയിട്ടുണ്ട്. ലൗ ജിഹാദ് എന്നൊന്നില്ല എന്നത് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ജോര്‍ജ്ജ് എം തോമസ് പറഞ്ഞു.
ഇദ്ദേഹത്തിന്റെ ലൗജിഹാദ് പരാമർശങ്ങളെ തള്ളി സിപിഎം രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് ആർഎസ്എസിന്റെ പ്രചാരണമാണ്. കോടഞ്ചേരിയിലെ വിവാഹം ലൗ ജിഹാദല്ല. ലൗ ജിഹാദ് പരാമർശം സിപിഎം പൊതു സമീപനത്തിന് വിരുദ്ധമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. പിശക് പറ്റിയെന്ന് ജോർജ്ജ് എം തോമസ് സമ്മതിച്ചു. അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചതാണെന്നും പി.മോഹനൻ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം ചേരുന്നുണ്ട്. വർഗീയ ശക്തികൾക്കെതിരെയാണ് സിപിഎം വിശദീകരണ യോഗമെന്ന് പി.മോഹനൻ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് ചേരുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ജോർജ്ജ് എം തോമസ് പാർട്ടിക്ക് വിശദീകരണം നൽകും.
ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും മതസൗഹാർദ്ദം തകർത്തെന്നുമാണ് ജോർജ്ജ് എം തോമസ് ആരോപിച്ചത്. പെൺകുട്ടി ഉൾപ്പെടുന്ന സമുദായത്തെ നേതാവ് വേദനിപ്പിച്ചു. പാർട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം ആരോപിച്ചു.
Comments