ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിൽ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി എം.കെ അഷറഫാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായ അഷറഫിനെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് അഷറഫിനെതിരെയുള്ള കേസ്.
എന്നാൽ കേസിന് പിന്നിൽ ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വാദം. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും അറസ്റ്റ് ദുരദ്ദേശപരമാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഇഡി വ്യാപകമായി പരിശോധന നടത്തിയിരുന്നു. കേരളത്തിലും വിദേശത്തുമായി നിക്ഷേപം നടത്തി പോപ്പുലർ ഫ്രണ്ടിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിലാണ് ഇഡി എത്തിച്ചേർന്നത്. കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണ് അഷറഫിന്റേത്. അബുദാബിയിലും മൂന്നാറിലുമായി പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ പേരിൽ നടത്തിയ നിക്ഷേപങ്ങൾ കള്ളപ്പണം വെളുപ്പിക്കാനാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.
Comments