തിരുവനന്തപുരം: വിഷുകൈനീട്ടം നൽകിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ രംഗത്തെത്തിയ സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യൽ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതണെന്ന വിജയരാഘവന്റെ പരാമർശത്തിന് വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ കാൽ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയ മറുപടി നൽകിയത്.
കഴിഞ്ഞ ദിവസമാണ് വിഷു കൈനീട്ടം സ്വീകരിച്ച ശേഷം കാല് തൊട്ട് വന്ദിച്ച സംഭവം സിപിഎം നേതാക്കൾ വിവാദമാക്കിയത്. ഇതിന് പിന്നാലെ വാളയാർ പെൺകുട്ടികളുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ കാല് തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. കാല് തൊട്ട് വന്ദിക്കുന്നത് വിലക്കാനോ പിൻമാറാനോ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിച്ചത് മഹാ അപരാധമെന്ന തരത്തിലാണ് സിപിഎം പ്രചാരണം.
സിനിമയിലെ കഥാപാത്രമായാണ് സുരേഷ് ഗോപി പെരുമാറുന്നതെന്നും ഉത്തരേന്ത്യൻ പരിപാടി കേരളത്തിൽ കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.
സുരേഷ് ഗോപി ബിജെപി അംഗമാണ്. പാർലമെന്റിലും അദ്ദേഹം ബിജെപിയുടെ താൽപര്യങ്ങളാണ് സംരക്ഷിച്ചുപോന്നിരുന്നത്. സുരേഷ്ഗോപിയുടെ കൈനീട്ടം തിരക്കഥയുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്‌ട്രീയ പ്രവർത്തനമാണെന്നുമാണ് വിജയരാഘവന്റെ പക്ഷം.
Comments