സമൂഹ മാദ്ധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മൂന്ന് ലക്ഷം കോടി രൂപയ്‌ക്ക് (41.39 ബില്യൺ ഡോളർ) ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് മസ്‌ക് അറിയിച്ചു. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിരക്കിൽ ട്വിറ്റർ ഏറ്റെടുക്കാമെന്നാണ് മസ്‌കിന്റെ വാഗ്ദാനം. ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ ചെയർമാൻ ബ്രട്ട് ടെയ്‌ലറിനാണ് മസ്‌ക് കത്തയച്ചിരിക്കുന്നത്.
തന്റെ വാഗ്ദാനം ഏറ്റവും മികച്ചതും അന്തിമവുമാണെന്ന് മസ്‌ക് അയച്ച കത്തിൽ പറയുന്നു. വാഗ്ദാനം നിരസിക്കുകയാണെങ്കിൽ ഓഹരി ഉടമയെന്ന നിലവിലെ പദവിയെക്കുറിച്ച് താൻ പുനരാലോചിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.
നേരത്തെ ട്വിറ്ററിന്റെ 9 ശതമാനം ഓഹരികൾ മസ്‌കിന്റെ സ്ഥാപനമായ ടെസ്ല സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിന്റെ ബോർഡിലേക്കുള്ള വാഗ്ദാനം അദ്ദേഹം നിരസിക്കുകയും ചെയ്തു. ബോർഡിൽ അംഗമായാൽ കമ്പനി ഏറ്റെടുക്കുന്നതിന് തടസം നേരിട്ടേക്കാം എന്നതിനാലാകാം വാഗ്ദാനം നിരസിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം വിപണിയിൽ ട്വിറ്ററിന്റെ ഓഹരി വില 12 ശതമാനം ഉയർന്നതായാണ് റിപ്പോർട്ടുകൾ.
Comments