ചെന്നൈ : കന്യാകുമാരിയിൽ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും, വിദ്യാർത്ഥിനിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത അദ്ധ്യാപികയ്‌ക്കെതിരെ നടപടി. അദ്ധ്യാപികയെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അദ്ധ്യാപികയ്‌ക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.
കണ്ണാട്ടുവിളൈ സർക്കാർ ഹയർസെക്കന്റി സ്‌കൂളിലെ തയ്യൽ അദ്ധ്യാപിക ബിയാട്രിസ് തങ്കം ആണ് കുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് മുൻപിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബിയാട്രിസ് കുട്ടിയെ ബൈബിൾ വായിക്കാനും ക്രിസ്ത്യൻ പ്രാർത്ഥനകൾ ചൊല്ലാനും നിർബന്ധിച്ചിരുന്നു. ഭഗവത്ഗീതയാണ് തങ്ങൾ വായിക്കുകയെന്ന് പറഞ്ഞപ്പോൾ അതിൽ മോശം കാര്യങ്ങൾ ആണെന്നായിരുന്നു അദ്ധ്യാപിക കുട്ടിയോട് പറഞ്ഞത്. ഇക്കാര്യം കുട്ടി വീട്ടിൽ പറഞ്ഞു. പിന്നീട് വീട്ടുകാരും പോലീസും ചേർന്ന് സ്‌കൂളിൽ എത്തുകയായിരുന്നു.
അടുത്തിടെ നിർബന്ധിത മതപരിവർത്തനത്തിനുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിട്ടിട്ടുണ്ട്.
Comments