ഗുരുവായൂർ: പതിവുപോലെ വിഷുപ്പുലരിയിൽ ജെസ്‌ന ഇക്കുറിയും കണ്ണന്റെ സന്നിധിയിലെത്തി. വെണ്ണ കട്ടുണ്ണുന്ന കണ്ണന്റെ പുതിയ ചിത്രവുമായി. ഇക്കുറി തന്റെ വരവിന് റംസാൻ നോമ്പിന്റെ പ്രത്യേകത കൂടിയുണ്ടെന്ന് ജെസ്‌ന ജനം ടിവിയോട് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങളില്ലാതെ കണ്ണന്റെ സന്നിധിയിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷവും ജെസ്‌ന പങ്കുവെച്ചു.
ഒരു മാസത്തോളമെടുത്ത് വരച്ച കൃഷ്ണചിത്രവുമായിട്ടാണ് ജെസ്‌ന എത്തിയത്. ചിത്രം സ്‌പോൺസർ ചെയ്ത ആളും ഒപ്പം ഉണ്ടായിരുന്നു. ഇതിന്റെ സന്തോഷവും ജെസ്‌ന മറച്ചുവെച്ചില്ല. പൊതുവെ ചിത്രങ്ങൾ വരയ്‌ക്കുന്നതിന് സ്‌പോൺസർമാരെ ലഭിക്കാറുണ്ടെങ്കിലും ഈ വിഷുവിന് അവരെ ഒപ്പം കൂട്ടാൻ കഴിഞ്ഞത് ഇരട്ടി സന്തോഷമാണ് നൽകുന്നതെന്ന് ജെസ്‌ന പറഞ്ഞു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ജെസ്‌ന സലീം കൃഷ്ണ ചിത്രങ്ങൾ വരച്ചാണ് ശ്രദ്ധേയയായത്. കണ്ണനോട് തോന്നിയ ആരാധനയാണ് ഇതിന് പിന്നിൽ. കൃഷ്ണന്റെ നിരവധി ചിത്രങ്ങൾ ജെസ്‌ന വരച്ച് ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിച്ചിട്ടുണ്ട്.
കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഗുരുവായൂരിൽ വൻ ഭക്തജനതിരക്കായിരുന്നു വിഷുദർശനത്തിന് അനുഭവപ്പെട്ടത്. പുലർച്ചെ 2.30 മുതൽ 3.30 വരെയായിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ രണ്ടിന് മേൽശാന്തി ശ്രീലക വാതിൽ തുറന്ന് കണ്ണനെ കണി കാണിച്ചു. തുടർന്ന് അലങ്കരിച്ച സ്വർണ പീഠത്തിൽ ഗുരുവായൂരപ്പന്റെ തിടമ്പ് എഴുന്നേള്ളിച്ചു. പിന്നീട് കാത്തുനിന്ന ഭക്തർക്കായി വിഷുക്കണി ദർശനം.
ഉപാസനയുടെ സമർപ്പണമായി നിരവധി കലാകാരന്മാരും വിഷുപ്പുലരിയിൽ ഗുരുവായൂർ സന്നിധിയിൽ എത്തിയിരുന്നു. സർവ്വ ഐശ്വര്യങ്ങളുടെയും ഒരു വർഷം ഗുരുവായൂർ തിരുനടയിൽ നിന്ന് ആരംഭിക്കാൻ ആയതിന്റെ സന്തോഷത്തിലായിരുന്നു ഭക്തർ
Comments