ദുബായ്: കേരളത്തിൽ നിന്നുള്ള വിഷു സ്പെഷ്യൽ ഉൽപന്നങ്ങൾ എത്തിച്ച് മലയാളികൾക്ക് ഉത്സവ പ്രതീതി സമ്മാനിക്കുകയാണ് യുഎഇയിലെ വിഷുവിപണി. ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയ വിഷുക്കണിയും വർണാഭമായ വിഷുക്കാഴ്ചകളും പ്രവാസികൾക്ക് ഗൃഹാതുരത്വവും നൽകുകയാണ്.
നോമ്പുകാലമായതിനാൽ വൈകീട്ടാണ് പ്രധാന വിഷുവാഘോഷം. വിഷുദിവസമായ വെള്ളി ഉച്ചകഴിഞ്ഞ് അവധിയായതിനാൽ മലയാളികൾക്ക് ആഘാഷിക്കാൻ ആവശ്യത്തിന് സമയവും ലഭിച്ചു. വാരാന്ത്യ അവധി മാറ്റിയ ശേഷമുള്ള ആദ്യത്തെ വിഷുവെന്ന പ്രത്യേകതയുമുള്ളതിനാൽ 3 ദിവസവും ആഘോഷിക്കാൻ തയ്യാറെടുക്കുന്നവരുമുണ്ട്. കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങക്ക, തൂശനില തുടങ്ങി വിഷുവിന് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്.
കണി കിറ്റ്, പച്ചക്കറി കിറ്റ് മുതൽ വിവിധ തരം പായസങ്ങളും വിപണിയിലുണ്ട്. വൈവിധ്യമാർന്ന കസവുമുണ്ട്, സാരി, പട്ടുപാവാട തുടങ്ങിയ വിഷുക്കോടികളും വിഷു വിപണിയിൽ സജീവമാണ്. വിഷുപ്രമാണിച്ച് ഭക്ഷ്യോൽപന്നങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷു സദ്യയ്‌ക്കായുള്ള ബുക്കിംഗിന് ഹോട്ടലുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കടയുടമകളും പറയുന്നു.
Comments