തിരുവനന്തപുരം : പെരുമാറ്റ ദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ട പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കങ്ങൾ സജീവം. നിലവിലെ സെക്രട്ടറി പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നൽകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായാണ് സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്ന ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്
മുൻ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ശശിയെ പെരുമാറ്റദൂഷ്യ ആരോപണത്തെത്തുടർന്നായിരുന്നു പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെടുത്തത്. സമ്മേളനപ്രതിനിധി പോലുമല്ലാതിരുന്ന ശശിയെ കമ്മറ്റിയുടെ ഭാഗമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമായിരുന്നു. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മറ്റിയിലെത്തിച്ചത്.
നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനിയുടെ ചുമതലക്കാരനാക്കാനാണ് തീരുമാനം. ഇതോടെ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കണ്ണൂർ സ്വദേശികളാവും. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 1996 മുതൽ 2001 വരെ പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ബുധനാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുകയും വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സമിതി അംഗീകാരം നൽകുകയും ചെയ്യും. എന്നാൽ സ്വഭാവദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ഒരാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നതിൽ കീഴ്കമ്മറ്റികൾ അമർഷമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല
Comments