ഭോപ്പാൽ : ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ അതീവ ജാഗ്രതയിൽ മദ്ധ്യപ്രദേശ്. രാമനവമി ദിനത്തിൽ നടന്നതിന് സമാനമായ അക്രമ സംഭവങ്ങൾ അരങ്ങേറാതിരിക്കാൻ ശക്തമായ സുരക്ഷായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഹനുമാൻ ജയന്തി ആഘോഷങ്ങൾ സമാധാനപരമായി നടക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി പോലീസ് പറഞ്ഞു.
രാമനവമി ആഘോഷപരിപാടികൾ നടക്കുന്ന മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് നിരീക്ഷണം നടത്തുന്നത്. കൂടുതൽ പോലീസിനെ വിന്യസിച്ചതിന് പുറമേ അങ്ങോളമിങ്ങോളമായി നിരവധി വീഡിയോ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പോലീസ് പൂർത്തിയാക്കിയിരുന്നു. വാഹനപരിശോധന ഉൾപ്പെടെ ശക്തമായി പോലീസ് തുടരുകയാണ്.
മഫ്തിയിൽ ആണ് പോലീസുകാർ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നത്. അക്രമി സംഘത്തെ വേഗത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പോലീസ് യൂണിഫോം ഒഴിവാക്കിയിരിക്കുന്നത്. ഹനുമാൻ ജയന്തി സമാധാനപരമായി ആഘോഷിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന രാമനവമി ഘോഷയാത്രയ്‌ക്കിടെ ഖാർഗോണിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇപ്പോഴും മദ്ധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. ഇന്ന് നടക്കുന്ന ആഘോഷപരിപാടികളിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് പോലീസിന്റെ നിഗമനം.
Comments