ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ ഖ്വാസിം സൂരിക്കെതിരെയും പാകിസ്താൻ പാർലമെന്റിൽ അവിശ്വാസ പ്രമേയം. ഇന്ന് പ്രാദേശിക സമയം ഉച്ചയ്‌ക്ക് പ്രമേയത്തിൻമേൽ വോട്ടെടുപ്പ് നടക്കുമെന്ന് പാകിസ്താൻ റേഡിയോ റിപ്പോർട്ട് ചെയ്തു.
അവിശ്വാസം പാസായാൽ പുതിയ സ്പീക്കറെയും ഇന്ന് തിരഞ്ഞെടുക്കും. നേരത്തെ ഈ മാസം 22 നായിരുന്നു പാർലമെന്റ് ചേരാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർക്കെതിരായ അവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഇതിനായി വിളിച്ചുചേർക്കുകയായിരുന്നു. നിലവിൽ ആക്ടിങ് സ്പീക്കറാണ് ഖ്വാസിം സൂരി.
പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് രാജാ പർവെയ്‌സ് അഷറഫ് ആണ് സംയുക്ത പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി. മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ല. ഇന്നലെ ഉച്ചവരെയായിരുന്നു പത്രിക സമർപ്പിക്കാനുളള സമയം.
ഇമ്രാൻ ഖാനെതിരായ അവിശ്വാസത്തിൻമേൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു സ്പീക്കർ ആയിരുന്ന ആസാദ് ഖെയ്‌സർ രാജിവെച്ചത്. അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്താനായി പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം നേതാവ് സർദാർ അയാസ് സാദ്ദിഖിനെ ചുമതലപ്പെടുത്തിയിട്ടായിരുന്നു രാജി.
നേരത്തെ പുതിയ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് നടത്താനും ഖ്വാസിം സൂരി വിസമ്മതിച്ചിരുന്നു. സാദ്ദിഖിന് ചുമതല കൈമാറിയ ശേഷം അദ്ദേഹം സഭ വിട്ടുപോകുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സഭയിലേക്ക് തിരിച്ചെത്തി നേതാക്കൾ പ്രസംഗിച്ചുകൊണ്ടിരിക്കെ നടപടിക്രമങ്ങൾ അവസാനിച്ചതായി പ്രഖ്യാപിച്ചതും വിവാദമായിരുന്നു.
അധികാരമൊഴിയേണ്ടി വന്ന ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയിലെ അംഗങ്ങളുടെ കൂട്ടരാജിയും സൂരി അംഗീകരിച്ചതായാണ് വിവരം. അതേസമയം അംഗങ്ങളുടെ രാജി സ്വീകരിക്കാൻ സൂരി പാർലമെന്റ് സെക്രട്ടറിയേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Comments