പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസിന് നേരെ ഗുരുത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരവാദത്തിന് മുന്നിൽ പോലീസ് മുട്ടുമടക്കുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയിലെ അതേ സംഭവങ്ങളാണ് പാലക്കാടും ആവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചമുതൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അങ്ങേയറ്റം പ്രകോനപരമായ പ്രകടനങ്ങളാണ് അരങ്ങേറിയത്. അക്രമം ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ ശ്രമങ്ങളും പോലീസ് കണ്ടില്ലെന്ന് നടിച്ചു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്ന സ്ഥലം നേരത്തെ വർഗ്ഗീയ സംഘർഷമുണ്ടായ സ്ഥലമാണ്. പോലീസ് മതിയായ ജാഗ്രത നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പാലക്കാട് ഒരു കേസിലും പ്രതിയല്ലാത്ത, തികച്ചും നിരപരാധിയായ ഒരു ആർഎസ്എസ് പ്രവർത്തകനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പോലീസിന് അക്രമത്തെ കുറിച്ച് കാര്യമായ ധാരണകൾ ഉണ്ടായിരുന്നു. വ്യാപകമായ തോതിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം നേടിയ കൊടുംക്രമിനലുകൾ റോന്ത് ചുറ്റുന്നുണ്ടെന്ന് പോലീസിന് അറിയാമായിരുന്നു. എന്നിട്ടും ഒരു ജാഗ്രത നടപടിയുമില്ലായിരുന്നു. പോലീസ് സ്‌റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. ഇത് തന്നെ പോലീസിന്റെ ഭാഗത്തെ വീഴ്ചയുടെ തെളിവാണ്. അക്രമം നടക്കാൻ സാധ്യതയുണ്ടായിട്ടും ഒരു പോലീസിനെ പോലും സർക്കാർ വിന്യസിച്ചില്ല.
കേരളത്തിൽ ക്രമസമാധാന നില പൂർണമായും തകർന്നു. ഭീകരവാദത്തിന് മുന്നിൽ പോലീസ് മുട്ടുമടക്കി. അഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതകങ്ങൾക്ക് കാരണം. സംസ്ഥാന പോലീസും, സർക്കാരും തീവ്രവാദികൾക്ക് ഒത്താശ നൽകുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇടപേണ്ട രീതി മുഖ്യമന്ത്രിയ്‌ക്കും ആഭ്യന്തരവകുപ്പിനും അറിയില്ലെങ്കിൽ, കേന്ദ്രം ഇടപെടും. പോപ്പുലർ ഫ്രണ്ടിനെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. മതഭീകരവാദികളെ സിപിഎം സഹായിക്കുന്നു എന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കടയിൽ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി നൽകിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. .കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപി വ്യക്തമാക്കി
Comments