തിരുവനന്തപുരം : പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ അതി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയുടെ നേർക്കാഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശ്രീനിവാസന്റെ കൊലപാതകം കേരളത്തിൽ നടന്നു വരുന്ന ജിഹാദി – സിപിഎം കൂട്ടുകെട്ടിന്റെ പരിണിത ഫലമായി സംഭവിച്ചതാണ്. തീവ്രവാദ ശക്തികൾക്ക് എന്നും പിന്തുണ കൊടുക്കുന്ന സമീപനമാണ് കേരള സർക്കാരിന്റേത്. അതുകൊണ്ടാണ് എസ് ഡി പി ഐ ക്കാർ പട്ടാപ്പകൽ നിരവധി ആളുകളുടെ കണ്മുൻപിൽ വെച്ച് നിർദ്ദയം അരുംകൊലകൾ നടത്തുന്നതെന്നും കുമ്മനം വ്യക്തമാക്കി.
എസ്ഡിപിഐ തീവ്രവാദികൾക്ക് വളർന്ന് വികസിയ്‌ക്കാനുള്ള അനുകൂലമായ കാലാവസ്ഥയും പിന്തുണയും കേരളത്തിൽ കിട്ടുന്നുണ്ട്. തങ്ങൾക്ക് വളരാനും ശക്തി പ്രാപിക്കാനും സാധിക്കുന്ന വളക്കൂറുള്ള മണ്ണാണ് കേരളം എന്ന് അവർ മനസ്സിലാക്കി. ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടുവരുന്നതിന്റെ കാരണം ഇതാണ്. പാലക്കാട് കേന്ദ്രമാക്കി എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് വളരെ നാളുകളായി. ആർ എസ് എസ്സിന്റെയും ബിജെപിയുടേയും നേതാക്കന്മാരെ തിരഞ്ഞു പിടിച്ചു വധിക്കുക എന്നുള്ളത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും പോലീസ് ഇക്കാര്യത്തിൽ നിസ്സംഗത പാലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് സഞ്ജിത് കൊലപാതകം നടന്നിട്ട് ഏതാനും മാസങ്ങളെ പിന്നിട്ടിട്ടുള്ളു. പക്ഷേ കൊലപാതകം നടന്നതിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നിഷ്‌ക്രിയത്വം എസ് ഡി പി ഐ ക്ക് ശക്തി പകരുകയാണ് ചെയ്തത്. സഞ്ജിത്തിന്റെ കൊലപാതികളെ കണ്ടുപിടിക്കാൻ പോലീസ് ശക്തവും വ്യാപകവുമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ല.
സഞ്ജിത്തിനെയും ശ്രീനിവാസനെയും പട്ടാപ്പകൽ നിരവധി ആളുകളുടെ കണ്മുന്നിൽ വെച്ചാണ് കൊല ചെയ്തത്. ഈ രണ്ട് കൊലപാതകങ്ങളും നടക്കുമെന്ന് പൊലീസിന് വളരെ വ്യക്തമായി അറിയാമായിരുന്നു. പക്ഷേ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നിഷ്‌ക്രിയത്വം അക്രമികൾക്ക് എന്തും ചെയ്യാൻ ഉള്ള ഒരു അവസരം ഒരുങ്ങി.
പ്രതികളായ എസ് ഡി പി ഐ ക്കാർക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇപ്പോഴും സൈ്വര്യമായി വിഹരിക്കുന്ന പ്രതികൾക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികൾ ഉണ്ടായിട്ടില്ല. അവർക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ ജനരോഷം ഉയരണം.എല്ലാ ബഹുജന പ്രസ്ഥാനങ്ങളും കൈകോർത്തുപിടിച്ചുകൊണ്ട് തീവ്രവാദത്തെ ഒറ്റപ്പെടുത്താൻ ഒരു ജനമുന്നേറ്റം നടത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments