ഇഷ്ടമുള്ള വസ്തുക്കൾ സ്വന്തമാക്കാൻ ചില ആളുകൾ ഏതറ്റം വരെയും പോകാറുണ്ട്. അതിപ്പോ ഇഷ്ടപ്പെട്ട ഭക്ഷണമായാൽ പോലും, ആഗ്രഹം തോന്നിയാൽ അത് സാധിച്ചിട്ടേ ഉള്ളൂ ചിലർക്ക് വിശ്രമം. അത്തരത്തിൽ ഇഷ്ടമുള്ള ചോക്ലേറ്റ് വാങ്ങാൻ അതിർത്തിയും കടന്ന് അതിസാഹികമായി ഇന്ത്യയിലെത്തിയ ഒരു ബംഗ്ലാദേശുകാരനാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ബിഎസ്എഫ് ജവാന്മാരുടെ കൈയ്യിൽപ്പെട്ടതോടെ തന്റെ പ്രിയ ചോക്ലേറ്റ് വാങ്ങാനുള്ള ഈ കൗമാരക്കാന്റെ വരവിന് പൂട്ട് വീണിരിക്കുകയാണ്.
ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ ഹൊസൈനാണ് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങുന്നതിനായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. ത്രിപുരയിലെ സിപാഹിജാലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തന്റെ ഗ്രാമത്തിലെ ഒരു ചെറിയ നദി നീന്തിക്കടന്ന്, അതിർത്തിയിലൂടെ നുഴഞ്ഞ് കയറിയാണ് ഇമാൻ ഇന്ത്യയിലെത്തി ചോക്ലേറ്റ് വാങ്ങിയത്. എന്നാൽ, ബിഎസ്എഫ് ജവാന്മാരുടെ കൈയ്യിൽപ്പെട്ടതോടെ ചോക്ലേറ്റ് വാങ്ങാനുള്ള ഇമാന്റെ വരവ് നിന്നിരിക്കുകയാണ്.
ത്രിപുരയിലെ കലംചൗര ഗ്രാമത്തിലെ ഒരു കടയിലാണ് ഇമാന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ലഭിക്കുന്നത്. ഇത് വാങ്ങുന്നതിനായി നദി നീന്തിക്കടന്ന്, അതിർത്തിയിലെ വേലിക്കെട്ടുകൾക്കിടയിലൂടെ നുഴഞ്ഞ് കയറിയാണ് ഇമാൻ എത്തുന്നത്. ഇമാന്റെ വരവ് ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ജവാന്മാർ കൗമാരക്കാരനെ കൈയ്യോടെ പിടികൂടി കോടതിയിൽ ഹാജരാക്കി. ഇയാളെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി സോനമുറ എസ്ഡിപിഒ അറിയിച്ചു.
കോടതിയുടെ ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിലെ കൊമില്ല ജില്ലയിൽ താമസിക്കുന്ന ഇമാൻ ചോക്ലേറ്റ് വാങ്ങുന്നതിനായാണ് ഇന്ത്യയിലെത്തിയതെന്ന് സമ്മതിച്ചു. എന്നാൽ നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. ഇമാന്റെ കുടുംബം ഇതുവരെ ഇത് സംബന്ധിച്ച് ഇന്ത്യയെ സമീപിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
Comments