ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി അയച്ച സന്ദേശത്തിനുള്ള മറുപടിയായാണ് ഷഹ്ബാസ് ഷെരീഫ് ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണമെന്നും കശ്മീർ വിഷയത്തിൽ സമവായത്തിലെത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.
ഇന്ത്യയുമായി സാമ്പത്തികപരമായുള്ള വിഷയങ്ങളിൽ സഹകരണം പ്രതീക്ഷിക്കുന്നതായും ഷഹ്ബാസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും സുരക്ഷയ്‌ക്കും പാകിസ്താൻ പ്രതിജ്ഞാബദ്ധമാണ്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ ഷഹ്ബാസ് ഷെരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ച് സന്ദേശമയച്ചിരുന്നു.
കശ്മീർ വിഷയത്തിലും ഭീകരാക്രമണത്തിനെതിരേയും സമാധാന ചർച്ച ആഗ്രഹിക്കുന്നതായി നേരത്തെ ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. എല്ലാ വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആദ്യപ്രസംഗത്തിൽ ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഏപ്രിൽ ഒൻപതിനാണ് ഇമ്രാൻ ഖാൻ പുറത്തായത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹ്ബാസ് ഷെരീഫ്.
Comments