കൊല്ലം : കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്‌ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാനത്തെ യുവാവും മരിച്ചു. ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മകൻ ബെൻസൻ (26) ആണ് മരിച്ചത്. ബെൻസനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബെൻസനും സഹോദരി ബെൻസിക്കും ചെറിയ പ്രായത്തിൽ തന്നെ എയ്ഡിസ് രോഗം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ സമൂഹത്തിൽ നിന്നും വളരെയേറെ വിവേചനം നേരിടേണ്ടി വന്നു. 2003 ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന സുഷമ്മ സ്വരാജ് ഇവരെ സന്ദർശിച്ചതോടെയാണ് കുരുന്നുകളുടെ ജീവിതത്തിൽ മാറ്റം സംഭവിച്ചത്. തുടർന്ന് ഇവർക്ക് ചികിത്സാ സഹായവും അനുവദിച്ച് നൽകി.
മാതാപിതാക്കളുടെ മരണത്തെ തുടർന്ന് മുത്തശ്ശിയാണ് ഇവരെ നോക്കിയിരുന്നത്. മുത്തശ്ശിയും മരിച്ചതോടെ കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു ബെൻസൻ. ബെൻസന്റെ സഹോദരി ബെൻസിയും നേരത്തെ മരിച്ചിരുന്നു.
ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല ബെൻസനായിരുന്നു. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് പോലീസിന് ലഭിച്ച മൊഴി. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
Comments