തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഈ മാസം 12ന് റദ്ദാക്കിയിരുന്നു. ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് റദ്ദാക്കിയത്. തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നൽകാനും നിർദ്ദേശമുണ്ടായിരുന്നു.
മാർച്ച് 30ന് മുഖ്യമന്ത്രി നൽകിയ അപേക്ഷയിലാണ് 13ന് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ചികിത്സയ്ക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് പണം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ജനുവരി 11 മുതൽ 26 വരെ അമേരിക്കയിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്.
തുടർ പരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നൽകിയതായി കണ്ടെത്തിയാൽ, മുഖ്യമന്ത്രി പണം തിരിച്ചടയ്ക്കേണ്ടി വരുമെന്നും പണം അനുവദിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രി ചികിത്സാ ആവശ്യങ്ങൾക്കായി വീണ്ടും അമേരിക്കയിലേക്ക് പോവുകയാണ്. ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. ഏത്രദിവസമാകും ചികിത്സ, ആരൊക്കെ മുഖ്യമന്ത്രിയെ അനുഗമിക്കും എന്നതിൽ വിശദമായ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
Comments