കൊച്ചി: സിനിമ പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകൻ ഒമർ ലുലു. പുതിയ സിനിമകളിൽ ജോസിന് പകരം മറ്റൊരാളെ പിആർഒയായി തീരുമാനിച്ചതിന് പിന്നാലെയാണ് ജോസ് ഒമറിന് നേരെ വധഭീഷണി മുഴക്കിയതെന്ന് ഒമർ ലുലു പറയുന്നു. ഒമർ ലുലുവിന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂർ ജോസ്.
‘മാർച്ച് 31ന് കണ്ണൂരിൽ വെച്ച് പവർ സ്റ്റാർ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നടന്നിരുന്നു. വാഴൂർ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കർമ്മത്തിൽ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാൻ പ്രതീഷ് ശേഖർ എന്ന വ്യക്തിയ്‌ക്ക് വർക്ക് നൽകിയിരുന്നു. ഉടൻ ഞാൻ നിർമ്മാതാവ് സി എച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടൻ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വർക്ക് നൽകിയിരുന്നില്ല എന്ന് അറിഞ്ഞത്. വാഴൂർ ജോസ് ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ താനാണ് പിആർഒ എന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാൻ ഫേസ്ബുക്കിൽ പിആർഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമർ ലുലു പറയുന്നു.
ഇതിന് പിന്നാലെയാണ് വാഴൂർ ജോസ് വധഭീഷണി മുഴക്കി ഫോണിൽ വിളിച്ചത്. ഒമർ എന്തിനാണ് അങ്ങനെയൊരു പോസ്റ്റിട്ടത് എന്നാണ് ജോസ് ആദ്യം ചോദിച്ചത്. അപ്പോൾ, ജോസിനെ പിആർഒ വർക്ക് താൻ ഏൽപ്പിച്ചിട്ടില്ലെന്നും, എന്തിനാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും ഒമർ മറുപടി നൽകി. ഇതിന് പിന്നാലെയാണ് ജോസ് ഭീഷണി മുഴക്കിയത്. ‘ഒമറേ അങ്ങനെ ആണെങ്കിൽ നിനക്കുള്ള പണി ഞാൻ തരും. നിന്നേ തീർത്ത് കളുയും’ എന്നാണ് വാഴൂർ ജോസ് ഭീഷണിപ്പെടുത്തിയതെന്നാണ് ഒമർ ലുലു പറയുന്നത്.
പിആർഒ സ്ഥാനത്ത് നിന്ന് ഞാൻ സ്ഥിരം വർക്ക് കൊടുക്കുന്ന വാഴൂർ ജോസേട്ടനെ മാറ്റി പുതിയ ഒരാൾക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീർത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോൺ കോൾ. ഇതാണ് നിങ്ങൾ സ്വപ്നം കാണുന്ന സിനിമാ ഇൻഡസ്ട്രി,ഞാൻ എന്ത് ചെയ്യണം? എന്നാണ് ഒർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.
Comments