ന്യൂഡൽഹി: ജഹാംഗീർ പുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രണമത്തെ കുറിച്ച് വിവരിച്ച് പരിക്കേറ്റ വിശ്വാസി ഉമാശങ്കർ ദുബെ. ശോഭാ യാത്ര നയിച്ചിരുന്നത് ഉമാശങ്കർ ആയിരുന്നു. അക്രമിസംഘം വാൾ കൊണ്ട് കഴുത്തിൽ വെട്ടിയാണ് ഉമാശങ്കറിനെ പരിക്കേൽപ്പിച്ചത്. തലനാരിഴയ്‌ക്കാണ് ഉമാശങ്കർ രക്ഷപെടുന്നത്. നിലവിൽ ഇദ്ദേഹം ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
2022 ഏപ്രിൽ 16ന് വൈകുന്നേരം 5.30 ഓടെയാണ് കലാപം ആരംഭിച്ചതെന്ന് ഉമാശങ്കർ പറഞ്ഞു. ആദ്യം ഘോഷയാത്രയ്‌ക്ക് നേരെ 80 പേരാണ് പ്രതിഷേധിച്ചെത്തിയത്. പിന്നാലെ പ്രതിഷേധം കനക്കുകയായിരുന്നു. അത് ആളുകൾക്ക് മനസിലാകും മുൻപ് അടുത്തുള്ള വീടുകളുടെ മേൽക്കൂരയിൽ നിന്നും കല്ലുകൾ എറിയുകയായിരുന്നു. സി ബ്ലോക്കിലെ മസ്ജിദിന് മുന്നിൽ 70 ഓളം ആളുകളുമായി ഉണ്ടായിരുന്നു. ഘോഷയാത്രയിലെ ആരേയും വെറുതെ വിടരുതെന്ന് പ്രധാന പ്രതി അൻസാർ സഹായികളോട് പറഞ്ഞതായും ഉമാശങ്കർ വെളിപ്പെടുത്തി.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ നിരായുധരാണെന്നും അവരെ ഉപദ്രവിക്കരുതെന്നും താൻ അൻസാറിനോട് പറഞ്ഞിരുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അൻസാർ ഭീഷണിപ്പെടുത്തിയെന്ന് ഉമാശങ്കർ പറഞ്ഞു. കലാപകാരികളിൽ ഭൂരിഭാഗം പേരും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കേസിലെ മുഖ്യപ്രതികളായ അൻസാറും അസ്ലമും ഉൾപ്പെടെ 40 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അൻസാർ ആം ആദ്മി പാർട്ടി അംഗമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ പാർട്ടി ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Comments