കൊച്ചി: ലൗ ജിഹാദെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ജോയ്സ്നയുടെ പിതാവ് ജോസഫ്. ഇനി മകളെ കാണാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് ജോയ്സ്ന കോടതിയിൽ വച്ച് പറഞ്ഞിരുന്നു. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ മാതാപിതാക്കളോട് സംസാരിക്കാനുള്ളു എന്നും ജോയ്സ്ന പറഞ്ഞിരുന്നു. ഇതിനോടായാരുന്നു ജോസഫിന്റെ പ്രതികരണം.
ഇനി മകളെ കാണാൻ താത്പര്യമില്ല. തന്നെ കാണാൻ ജോയ്സ്ന വരുന്നത് എന്തിനാണ്, അത് അവസാനിച്ചു. മകളുടെ മുൻപിൽ തോറ്റ് കൊടുക്കില്ല. കഴുകൻകൂട്ടങ്ങൾക്ക് ഇടയിലേക്കാണ് മകൾ പോയത്. റാഞ്ചിക്കൊണ്ടു പോകാൻ കഴുകന്മാർ നിൽക്കുന്നുണ്ടെന്ന് ഓരോ മാതാപിതാക്കളും ഓർക്കണമെന്നും ജോസഫ് ആരോപിച്ചു.
ജോയ്സ്നയെ ഷെജിനൊപ്പം വിടാൻ ഹൈക്കോടതി ഇന്ന് ഉത്തരവ് ആയിരുന്നു. ഷെജിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചത് കണക്കിലെടുത്താണ് ഉത്തരവ്. പെൺകുട്ടി അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തമായി തീരുമാനം എടുക്കാൻ പക്വതയായെന്ന് കോടതി പറഞ്ഞു. കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രേഷനുമുണ്ട്. ജോയ്സ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജോയ്സ്നയെ ബ്രെയ്ൻ വാഷ് ചെയ്തതാണെന്ന് പിതാവ് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും, കോടതി ഈ വാദം തള്ളി.
Comments