ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ വിചാരണ നടപടികൾ ഉടനെങ്ങും പൂർത്തിയാകില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പൾസർ സുനി അറിയിച്ചിരിക്കുന്നത്.
കേസിൽ താൻ ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചുവെന്നും അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണെന്നും പൾസർ സുനി ഹർജിയിൽ പറയുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പൾസർ സുനി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാൻ സാദ്ധ്യതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കേസിൽ വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്ത് മറ്റൊരു പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവിദിച്ചിരുന്നു. ഇതിന് പുറമേ നാലാം പ്രതി വിജീഷിന് ഹൈക്കോടതിയും ജാമ്യം നൽകി. ഇതെല്ലാം പൾസർ സുനി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. അതേസമയം വധഗൂഡാലോചനാ കേസിൽ ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
Comments