വയനാട് : ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ് കടബാദ്ധ്യതമൂലം ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച രാത്രിവീട്ടിൽ നിന്നും ഇറങ്ങിയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ കോട്ടിയൂർ ബസ്സ് സ്റ്റോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടബാദ്ധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
കൃഷി ആവശ്യത്തിനായി ബാങ്കുകളിൽ നിന്നും അയൽകൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങിയാണ് രാജേഷ് കൃഷി ചെയ്തിരുന്നത്. എന്നാൽ കൃഷി നാശം മൂലം ഭീമമായ തുക നഷ്ടം വരികയായിരുന്നു. സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ രേഖ പണയം വെച്ച് ബാങ്കിൽ നിന്ന് 90,000 രൂപയും, സ്വർണ്ണം പണയം വെച്ച് 60,000 രൂപയും വായ്പ എടുത്ത് കഴിഞ്ഞ വർഷം വാഴ കൃഷി ചെയതു. എന്നാൽ നിരന്തരമായി കാട്ടാനകൂട്ടം ക്യഷികൾ നശിപ്പിച്ചതോടെ രാജേഷിന് വൻ സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടം നികത്താനായി ഈ വർഷം പ്രതിക്ഷയോടെ നെൽകൃഷി ചെയ്‌തെങ്കിലും അതും കാട്ടാന നശിപ്പിച്ചതോടെ രാജേഷ് വലിയ കടബാദ്ധ്യതയിൽ മുങ്ങുകയായിരുന്നു.
ഒരു ഏക്കർ വയലിലും,അര ഏക്കർ കരഭൂമിയിലും കൃഷി ചെയ്തുള്ളവരുമാനം കൊണ്ടായിരുന്നു രാജേഷിന്റെ കുടുബം കഴിഞ്ഞു വന്നിരുന്നത്.കൃഷി നാശം സംഭവിച്ചിട്ടും, വനംവകുപ്പോ, കൃഷി വകുപ്പോ മറ്റ് വകുപ്പുകളോ യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
Comments